District News
കോഴഞ്ചേരി: ശനിയാഴ്ച പുലർച്ചെ മുതൽ പുതമൺ, അയിരൂർ, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ മേഖലകളിലേക്ക് പന്പാനദി കരകവിഞ്ഞ് വെള്ളം എത്തിത്തുടങ്ങി. പുലർച്ചെ അഞ്ചോടെ
ആറന്മുള സത്രകടവിൽ ജല നിരപ്പ് ഉയർന്നു തുടങ്ങിയത്. ഏഴു കഴിഞ്ഞപ്പോഴേക്കും വെള്ളം കോഴഞ്ചേരി - മാവേലിക്കര റോഡിലേക്ക് കയറാൻ തുടങ്ങി. വൈകാതെ വാഹന ഗതാഗതം നിലച്ചു. കോഴിപ്പാലം, പൂവത്തൂർ, തോട്ടപ്പുഴശേരി, ആറാട്ടുപുഴ, ഐക്കാട് പാലം എന്നിവിടങ്ങളിലും പ്രധാന പാട ശേഖരങ്ങളിലും വെള്ളം കയറി. ആറന്മുള പുഞ്ചയിലേക്ക് പ്രളയ ജലം വളരെ വേഗമാണ് എത്തിയത്.
കോഴഞ്ചേരി ടൗണിലേക്കും വെള്ളം എത്തി. താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. തോട്ടപ്പുഴശേരി, കോയിപ്രം, അയിരൂർ പഞ്ചായത്തുകളും പ്രളയക്കെടുതിയിലാണ്. കോഴഞ്ചേരി - റാന്നി, കോഴഞ്ചേരി - അയിരൂർ - റാന്നി, റാന്നി - തിരുവല്ല, കോഴഞ്ചേരി - മാവേലിക്കര,ആറന്മുള - പന്തളം, കോയിപ്രം - പൂവത്തൂർ, തെക്കേമല - ഇലവുംതിട്ട റോഡുകളിൽ വെള്ളം കയറി.
ടികെ റോഡിൽ മാരാമൺ, പുല്ലാട് ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി.
അബിൻ വർക്കി എംഎൽഎ രാവിലെ തന്നെ ആറന്മുളയിൽ ക്യാന്പ് ചെയ്തു രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഉച്ചകഴിഞ്ഞ് മന്ത്രി പി.സി. വിഷ്ണുനാഥും ആറന്മുളയിലെത്തി.
വള്ള സദ്യ നടന്നു; പള്ളിയോടങ്ങൾ സുരക്ഷിതം
അതി ശക്തമായ പ്രളയത്തിലും ആറന്മുള വള്ള സദ്യ മുടക്കമില്ലാതെ നടന്നു. ഇന്നലെ 11 വള്ള സദ്യകളാണ് ഉണ്ടായിരുന്നത്. എല്ലാ സദ്യകളും ആചാരപൂർവം നടത്താൻ കഴിഞ്ഞതായി പള്ളിയോട സേവാ സംഘം അറിയിച്ചു. നദിയിൽ ജല നിരപ്പ് അനിയന്ത്രിതമായി ഉയർന്നതിനാൽ പള്ളിയോടങ്ങൾ എത്തിയില്ല. എന്നാൽ പരമ്പരാഗത വേഷമണിഞ്ഞ് കരമാർഗം വഞ്ചിപ്പാട്ട് പാടി എത്തിയ ഓരോ കരകളിലേയും തുഴച്ചിൽകാരെ ആചാര പൂർവം സ്വീകരിച്ച് സദ്യ നടത്തി. കെഎസ്ആർടിസി യുടെ ഒമ്പത് ബസുകൾ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പയ്യന്നൂർ മുതൽ പാറശാല വരെയുള്ള തീർത്ഥാടകരുമായി എത്തി സദ്യ ആസ്വദിച്ച് മടങ്ങി.
വള്ള സദ്യ വഴിപാടുകളിൽ പങ്കെടുക്കാൻ ഇരുപതിൽ പരം പള്ളിയോടങ്ങൾ ആറന്മുള നെട്ടായത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ജലനിരപ്പ് ഉയർന്നതോടെ എല്ലാ പള്ളിയോടങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പ്രളയത്തെ തുടർന്ന് ഇന്ന് മൂന്ന് വള്ള സദ്യകൾ മാത്രമെ നടക്കുകയുള്ളു എന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു. പത്ത് വള്ള സദ്യകളായിരുന്നു നടക്കേണ്ടത്. എന്നാൽ ഏഴ് സദ്യകൾ പ്രളയം മൂലം മാറ്റിവച്ചു.
District News
ആലപ്പുഴ: മഴ ശക്തമായതോടെ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേലകളിലേക്ക് പമ്പ, അച്ചൻകോവിലാർ കരകവിഞ്ഞാണ് ജലം ഇരച്ചെത്തുന്നത്. അടിയന്തരസാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിനു മുകളിലേക്ക് ഇന്നലെ പുലർച്ചെ രണ്ടോടെ സമീപത്തെ പുരയിടത്തിൽനിന്നിരുന്ന ആഞ്ഞിലിമരം വീണു. ചെങ്ങന്നൂർ വെൺമണി പഞ്ചായത്തിൽ മറ്റൊരു വീടും ഭാഗികമായി തകർന്നു. നാലാംവാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞിക്കുട്ടിയുടെ വീടാണ് തകർന്നത്.
പുന്നമട ഡോക്ചിറക്ക് സമീപം പോഞ്ഞിക്കരയിൽ മരംവീണ് രണ്ട് ബോട്ടുകൾക്ക് കേടുപാടുകളുണ്ടായി. ഫയർഫോഴ്സെത്തി മരംമുറിച്ചുമാറ്റി. ഏഴിടത്ത് മരംവീണ് ഗതാഗത തടസമുണ്ടായി. ആലപ്പുഴ ശവക്കോട്ടപാലം, കലവൂർ ലെപ്രസി, അമ്പനാംകുളം ക്ഷേത്രം എന്നിവക്ക് സമീപം നിന്നിരുന്ന മരങ്ങളാണ് വീണത്. ആലപ്പുഴ കറുത്തകാളി പാലത്തിനുസമീപത്തെ ട്രാൻസ്ഫോർമർ നിലനിന്നിരുന്ന വൈദ്യുതി പോസ്റ്റ് കനാലിലേക്ക് മറിഞ്ഞു.
ലഭിച്ചത് 62.24 മില്ലി മീറ്റർ മഴ
ഇന്നലെ ജില്ലയിൽ 62.24 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 97.6 മില്ലി മീറ്റർ. മങ്കൊമ്പ്-65.4, കാർത്തികപ്പള്ളി-48.4, മാവേലിക്കര-50.8, കായംകുളം- 49.00 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴകണക്ക്.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടി പമ്പ, മീനച്ചിലാർ കരകവിഞ്ഞതോടെ പള്ളാത്തുരുത്തി, നെടുമുടി, കരുമാടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, നീരേറ്റുപുറം, എടത്വ, തകഴി, വീയപുരം, പള്ളിപ്പാട് പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിലാണ്.
തലവടി കുതിരച്ചാൽ-കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
കടലേറ്റം രൂക്ഷം
ശക്തമായ മഴയിൽ അമ്പലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമായി. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറി. വീടുകൾ തകർച്ചാഭീഷണിയിലാണ്.
കുട്ടനാടിന് ആശങ്കവേണ്ട: ജില്ലാ കളക്ടർ
സമീപജില്ലകളിലെ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ കൂടുതൽ തുറക്കും. അന്ധകാരനഴിയുടെ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിടും. കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യമെത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും ബോട്ടുകളും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
International
മസ്കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ശക്തമായ മഴയെത്തുടർന്ന് വാഹനം ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. മരിച്ചവർ പാലക്കാട് തൃത്താല സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമാൻ അധികൃതരുമായി ഏകോപനം നടത്തി തിരച്ചിൽ ശക്തമാക്കണമെന്നും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
International
റബാത്ത്: മൊറോക്കോയിലെ സാഫി പ്രവിശ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ 37 പേർ മരിച്ചു. ഞായറാഴ്ച കനത്ത മഴയെത്തുടർന്നാണു ദുരന്തമുണ്ടായത്.
ഒട്ടേറെ വീടുകളും കടകളും വെള്ളത്തിൽ മുങ്ങി. കാറുകൾ ഒഴുകിപ്പോയി. 14 പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും മൊറോക്കൻ അധികൃതർ അറിയിച്ചു.
ഏഴു വർഷം വരൾച്ച നേരിട്ട മൊറോക്കോയുടെ ചില ഭാഗങ്ങളിൽ ഇക്കുറി കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്.
International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 200 കടന്നു. 150 ഓളം പേരെ കാണാതായി. ഇരുപത് ജില്ലകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലും സേനകൾക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ നാവിക സേനയുടെ മൂന്നു കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. മഴ കുറയുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു. കൊളംബോയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഇന്ത്യൻ ഹൈക്കമ്മീഷൻ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഡിസംബർ 16 വരെ രാജ്യത്ത് സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്.